വിക്ടോറിയ: ബീസി ലാംഗ്ലിയിൽ അടുത്തിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ആർസിഎംപി പറയുന്നു. 24കാരനായ തരൺ പാന്ഥർ, 34 വയസ്സുള്ള ഷഹൈബ് അബാസി എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ലാംഗ്ലിയിലെ 200 സ്ട്രീറ്റിലെ 53 അവന്യുവിന് സമീപം ഒരു ടാക്‌സിയിൽ വെടിയേറ്റ നിലയിലാണ് തരൺ പാന്ഥറിനെ കണ്ടെത്തിയത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പാന്ഥർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
ബുധനാഴ്ച ബേണബി യിലെ സ്റ്റിൽ ക്രീക്ക് അവന്യുവിനും സ്റ്റിൽ ക്രീക്ക് ഡ്രൈവിനും സമീപമുള്ള മക്‌ഡൊണാൾഡ്‌സിന് പുറത്ത് വെടിയേറ്റ നിലയിലാണ് ഷഹൈബ് അബാസിയെ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലും വെടിവെയ്പ്പിന് തൊട്ടുപിന്നാലെ സമീപ പ്രദേശങ്ങളിൽ നിന്ന് കത്തിയെരിഞ്ഞ നിലയിൽ വാഹനം കണ്ടെത്തിയിരുന്നു. ഇത് മെട്രോ നഗരങ്ങളിലെ ഗുണ്ടാ കൊലപാതകങ്ങളുടെ ഒരു ലക്ഷണമാണെന്ന് പോലീസ് പറയുന്നു. ലോവർ മെയിൻലാൻഡ് സ്വദേശിയാണ് പാന്ഥർ. സംഘടിത കുറ്റകൃത്യങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.
സറേ സ്വദേശിയാണ് അബാസി. മെയ് മാസത്തിൽ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെട്ടിരുന്നു. മറ്റ് സംഘടിത കുറ്റകൃത്യങ്ങളിലും കവർച്ചാ കേസുകളിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു. സംഭവങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാക്ഷികളുണ്ടെങ്കിൽ ഹാജരാകാനും ഡാഷ്‌ക്യാം വീഡിയോയോ സിസിടിവി ദൃശ്യങ്ങളോ കൈവശമുളളവർ അവ സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.







