കാനഡയിലെ ഇന്ത്യൻ പൗരന്മാർ വൻ പ്രതിസന്ധിയിലേക്ക്. കാനഡയിൽ വർക്ക് പെർമിറ്റുകളുടെ കാലാവധി കൂട്ടത്തോടെ അവസാനിക്കുന്നതോടെ മലയാളികൾ ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യകാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2025 അവസാനത്തോടെ പത്ത് ലക്ഷത്തിലധികം വർക്ക് പെർമിറ്റുകൾ കാലാവധി പൂർത്തിയാക്കിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ൽ 9,27,000 പെർമിറ്റുകൾ കൂടി അവസാനിക്കുന്നതോടെ, റെക്കോർഡ് എണ്ണം ആളുകൾ നിയമപരമായ താമസ രേഖകളില്ലാതെ കാനഡയിൽ തുടരേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 3,15,000 പെർമിറ്റുകളാണ് അവസാനിക്കുന്നത്. ഇത്തരത്തിൽ വർക്ക് പെർമിറ്റ് നഷ്ടപ്പെടുന്നവരിൽ പകുതിയോളം പേർ ഇന്ത്യക്കാരാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.
കാനഡയിലെ വിദേശ തൊഴിലാളി ജനസംഖ്യയിൽ ഒന്നാമതാണ് ഇന്ത്യക്കാർ. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നു. കൂടാതെ മലയാളികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി കാനഡയിൽ എത്തിചേർന്നവരാണ്. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് സ്ഥിരതാമസത്തിനുള്ള (PR) അവസരങ്ങൾ കുറയുന്നതും കാനഡ വീസ നിബന്ധനകൾ കടുപ്പിച്ചതും തിരിച്ചടിയാണ്. 2026 പകുതിയോടെ കാനഡയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നേക്കാമെന്നും അതിൽ പത്ത് ലക്ഷത്തോളം പേർ ഇന്ത്യക്കാരായിരിക്കുമെന്നും ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഠന പെർമിറ്റുകൾ അവസാനിക്കുന്നതും അഭയാർത്ഥി അപേക്ഷകൾ തള്ളുന്നതും ഈ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കും.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രേഖപ്പെടുത്താത്ത കുടിയേറ്റ പ്രതിസന്ധിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നത് ഗ്രേറ്റർ ടൊറൻ്റോ ഏരിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പുതിയ സാമൂഹിക പ്രശ്നങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. പലരും വനമേഖലകളിലും മറ്റും താൽക്കാലിക തമ്പുകൾ അടിച്ച് താമസിക്കുന്നതായും തുച്ഛമായ കൂലിക്ക് അനധികൃതമായി ജോലി ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, വിദേശ തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനുള്ള വഴികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ‘നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്ക്’ പോലുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഈ വലിയ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സമൂഹം.







