ഇസ്ലാമാബാദ്: പാകിസ്താനിൽ വിഘടനവാദി സംഘടനയായ ദി ബലൂച്ച് ലിബറേഷൻ ആർമി പാസഞ്ചർ ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയായ ക്വെറ്റയിൽനിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്‌സ്പ്രസ് ആണ് വിഘടനവാദികൾ കൈയ്യടക്കിയത്. ഒമ്പത് ബോഗികളും 450 യാത്രക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രെയിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരെ ബന്ദികളാക്കിയെന്നുമാണ് വിഘടനവാദികൾ അവകാശപ്പെടുന്നത്.
20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. യാത്രക്കിടയിൽ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകൾ ട്രെയിൻ തടയുകയായിരുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്താൻ മാധ്യമങ്ങളിൽനിന്നുള്ള വിവരം.
ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ റാഞ്ചിയതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം.
ബലൂചിസ്ഥാൻ അധികൃതർ രക്ഷാപ്രവർത്തനത്തിനും അടിയന്തര സേവനങ്ങൾ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാൽ വെല്ലുവിളികൾ ഏറെയുണ്ട്. പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകൾ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്.