ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് ഇന്ന് കിരീടപ്പോരാട്ടം. കേരളം ഫൈനലിൽ ബംഗാളിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ജി സഞ്ജുവും സംഘവും ഇറങ്ങുന്നത്. 32 തവണ ചാംപ്യൻമാരായ ബംഗാളിന് എതിരെയാണ് മത്സരം. ഡിഡി സ്‌പോർട്‌സിൽ മത്സരം ലൈവായി കാണാം.
കേരളവും ബംഗാളും കിരീടപ്പോരിൽ മുഖാമുഖം അണിനിരക്കുന്നത് യോഗ്യതാ റൗണ്ടിൽ ഉൾപ്പടെ ഒറ്റക്കളിയും തോൽക്കാതെ. പത്ത് മത്സരങ്ങളിൽ ഒൻപതിലും ജയം, ഒരു സമനില. മുപ്പത്തിയഞ്ച് ഗോൾ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ബംഗാൾ നേടിയത് ഇരുപത്തിയേഴ് ഗോൾ. 11 ഗോളുമായി ടോപ് സ്‌കോറായ ബംഗാളിന്റെ റോബി ഹാൻസ്ഡയെ പിടിച്ചുകെട്ടുകയാവും കേരളത്തിന്റെ വെല്ലുവിളി. എട്ടുഗോൾ വീതം നേടിയ നസീബ് റഹ്മാന്റെയും മുഹമ്മദ് അജ്‌സലിന്റെയും അഞ്ച് ഗോൾ നേടിയ ഇ സജീഷിന്റെയും സ്‌കോറിംഗ് മികവിൽ ആണ് കേരളത്തിന്റെ മുന്നേറ്റം. പകരക്കാരനായി ഇറങ്ങി സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷലും കേരളത്തിന്റെ പ്രതീക്ഷ.
സെമിയിൽ കേരളം ഒന്നിനെതിരെ അഞ്ച് ഗോളിന് മണിപ്പൂരിനെ തകർത്തപ്പോൾ ബംഗാൾ, നിലവിലെ ചാംപ്യൻമാരായ സർവീസസിനെ മറികടന്നത് രണ്ടിനെതിരെ നാല് ഗോളിന്. നാൽപ്പത്തിയേഴാം ഫൈനലിനിറങ്ങുന്ന ബംഗാളും പതിനാറാം ഫൈനലിനിറങ്ങുന്ന കേരളവും സന്തോഷ് ട്രോഫിയിൽ നേർക്കുനേർ വരുന്ന മുപ്പത്തിരണ്ടാം മത്സരമാണിത്. കേരളം ഒൻപത് മത്സരങ്ങളിലും ബംഗാൾ പതിനഞ്ച് മത്സരങ്ങളിലും ജയിച്ചു. എട്ട് മത്സരം സമനിലയിൽ. 2018ലും 2022ലും കേരളം ചാപ്യൻമാരായത് ഫൈനലിൽ ബംഗാളിനെ തോൽപിച്ച്.
സന്തോഷ് ട്രോഫി ഫൈനലിന് കേരളം ഒരുങ്ങി കഴിഞ്ഞുവെന്ന് ക്യാപ്റ്റൻ ജി സഞ്ജു. ഈയൊരു മത്സരത്തിനു വേണ്ടിയാണ് ടീം ആദ്യം മുതൽ ആഗ്രഹിച്ചതെന്നും സന്തോഷ് ട്രോഫി നേടി മലയാളികൾക്ക് ന്യൂ ഇയർ സമ്മാനം നൽകാമെന്ന് പ്രതീക്ഷയുണ്ടെന്നും ജി സഞ്ജു പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ കഴിയുന്നത് ആത്മവിശ്വാസം കൂട്ടുന്നുവെന്നും സഞ്ജു വ്യക്തമാക്കി.