റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ച് പോപ്പ് ലിയോ പതിനാലാമന്‍. യുക്രെയ്ന്‍ മനഃപൂര്‍വ്വം സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് പുടിന്‍ പോപ്പിനെ അറിയിച്ചതായാണ് വിവരം. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്ന്‍ സംഘര്‍ഷം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
യുക്രനിയന്‍ നേതൃത്വം ‘റഷ്യന്‍ പ്രദേശത്തെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘര്‍ഷം ഇരട്ടിയാക്കുകയും’ ചെയ്യുന്നുവെന്ന് പുടിന്‍ ചൂണ്ടിക്കാണിച്ചു. റഷ്യയിലെ ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് മേഖലകളില്‍ അടുത്തിടെ നടന്ന റെയില്‍വേ അട്ടിമറി നടപടികളെ ഭീകരതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്ന് ക്രെംലിന്‍ പറഞ്ഞു. സംഘര്‍ഷം പരിഹരിക്കുന്നതില്‍ റഷ്യയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ അതിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന റഷ്യന്‍-യുക്രേനിയന്‍ പ്രതിനിധികള്‍ തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ ഉണ്ടായ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളും പുടിന്‍ മാര്‍പാപ്പയെ അറിയിച്ചു. തടവുകാരെയും മരിച്ചവരുടെ മൃതദേഹങ്ങളെയും കൈമാറുന്ന കാര്യത്തില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും പുടിന്‍ മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ കുട്ടികളുടെ പുനരേകീകരണം ഉറപ്പാക്കാന്‍ റഷ്യ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ അധികാരികള്‍ കാനോനിക്കല്‍ യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ അന്യായമായി പീഡിപ്പിക്കുന്ന സംഭവങ്ങളും പുടിന്‍ മാര്‍പാപ്പയുടെ ശ്രദ്ധയില്‍പെടുത്തി.