യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ. 1987ല്‍ യുഎസുമായി ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) കരാറില്‍ നിന്നാണ് പിന്മാറ്റം. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാര്‍. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് സമ്മര്‍ദം ശക്തമാക്കുന്നതിനു പിന്നാലെ നീക്കം.
പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.