തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആൻറണിയിലേക്ക് അയൽവാസികളായ ആരുടേയും സംശയം ഒരിക്കലും നീണ്ടിരുന്നില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി.
വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ റിജോയുടെ വീട്ടിൽ വെച്ചായിരുന്നു കുടുംബ സംഗമം നടന്നത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞുവെന്ന് ചാലക്കുടി നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ജിജി ജോൺസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ മുന്നൊരിക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്. പൊലീസ് വന്നപ്പോൾ അമ്പരന്നുവെന്നും ദൃക്സാക്ഷികക്ഷി പറയുന്നു.