വാഷിങ്ടൺ: അമേരിക്കൻ ഇറക്കുമതികൾക്ക് പകരം തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയനും കാനഡയ്ക്കും മുന്നറിയിപ്പുമായി ട്രംപ്. പ്രതികാര താരിഫുമായി മുന്നോട്ട് പോയാൽ കൂടുതൽ താരിഫ് ചുമത്തി ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുമെന്ന് ട്രംപ്. അമേരിക്കൻ ഉത്പ്പന്നങ്ങൾ ഏർപ്പെടുത്തുന്ന പ്രതികാര താരിഫുകൾക്ക് കൂടുതൽ താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.’അവർ എന്ത് ഈടാക്കിയാലും ഞങ്ങൾ അവരിൽ നിന്നും അത് ഈടാക്കും,’ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവിധ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രിൽ 2 മുതലാണു യുഎസ് നടപ്പാക്കുക.
സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് ട്രംപിന്റെ 25% തീരുവ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് യൂറോപ്യൻ യൂണിയനും കാനഡയും പ്രതികാര താരിഫ് പ്രഖ്യാപിച്ചത്. സ്റ്റീൽ, കമ്പ്യൂട്ടറുകൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 29.8 ബില്യൺ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉത്പ്പന്നങ്ങൾ കാനഡ സമാനമായ താരിഫ് പ്രഖ്യാപിച്ചു. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 2800 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങൾക്കു പകരം തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും പറഞ്ഞു. ഏപ്രിൽ ഒന്നിന് യുഎസിനുള്ള തീരുവയിളവ് പിൻവലിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.