newsroom@amcainnews.com

പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി; ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിലെ പല കാര്യങ്ങളും കലക്ടറുടെ റിപ്പോർട്ടിൽ കാണുന്നില്ലല്ലോ എന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) അറിയിച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുണ്ടെങ്കിൽ ഹർജിക്കാർക്ക് അക്കാര്യം കലക്ടറെ അറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവർ വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

ഗതാഗത പ്രശ്നങ്ങൾ ഭാഗികമായി പരിഹരിച്ചുവെന്നും പ്രശ്നങ്ങളുണ്ടായിരുന്ന 18 ഇടങ്ങൾ പരിശോധിച്ചതിൽ 13 ഇടങ്ങളിലെ പ്രതിസന്ധികൾ പരിഹരിച്ചെന്നും തൃശൂർ ജില്ലാ കലക്ടർ ഇന്നലെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിർമാണ പുരോഗതി കലക്ടർ അറിയിച്ചു. പേരാമ്പ്ര മേഖലയിൽ നിന്ന് എറണാകുളത്തേക്കുള്ള വഴിയിലെ റോഡിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഇത് ദേശീയപാത അതോറിറ്റി ശരിയാക്കി വരികയാണെന്നും കലക്ടർ വ്യക്തമാക്കി.

എന്നാൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചതായി ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കലക്ടറുടെ റിപ്പോർട്ടിൽ കാണുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ കൂടി കലക്ടറുടെ മുൻപാകെ വയ്ക്കാനും അത് പരിശോധിച്ച് കലക്ടർ നൽകുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. നിർമാണം നടന്ന പ്രദേശങ്ങൾ പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കലക്ടർ അറിയിച്ചപ്പോൾ അക്കാര്യം വ്യാഴാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെങ്കിൽ ടോൾ നിരോധനം മാറ്റുന്നതിനു തങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും പൊതുജനങ്ങളുടെ സൗകര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് കോടതി ടോൾ പിരിവ് ആദ്യം ഒരു മാസത്തേക്ക് തടഞ്ഞത്. തുടർന്ന് അത് നീട്ടുകയായിരുന്നു.

You might also like

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

സുവേന്ദു അധികാരി അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചു

തമിഴ്‌നാട് സർക്കാർ രൂപീകരണം: ഗവർണർക്കെതിരെ കോൺഗ്രസ്

ഹാൻ്റാവൈറസ് വ്യാപനം: മൂന്ന് പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; സ്ഥിതി നിയന്ത്രണവിധേയമെന്ന് ലോകാരോഗ്യ സംഘടന

2026 കാനഡ സെൻസസ്

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

Top Picks for You
Top Picks for You