ലണ്ടൻ: ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിപദത്തിലിരിക്കെ അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളാണ് ചൈനീസ് ഹാക്കർമാർ ചോർത്തിയത്. ഓപ്പറേഷൻ ‘സോൾട്ട് ടൈഫൂൺ’ എന്ന പേരിൽ 2021 നും 2024 നുമിടയിലാണ് ചാരപ്രവർത്തനം നടന്നത്.
ചൈനീസ് ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെങ്കിലും നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവർത്തനം ഇപ്പോൾ വീണ്ടും സജീവമാണെന്ന് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ എംബസി ലണ്ടനിൽ നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ബ്രിട്ടിഷ് സർക്കാർ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ബ്രിട്ടിഷ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾക്ക് നേരെ നിരവധി ഹാക്കിങ് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 2022 മുതൽ 2024 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ ഭരണകാലത്താണ് ഇത് കൂടുതലായി നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ൽ ആരംഭിച്ച ഹാക്കിങ് 2024 ലാണ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയത്.







