ബുലവായോ: അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയതോടെ, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോകറെക്കോർഡ് പതിനാലുകാരനായ വൈഭവ് സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, ബാബർ അസം എന്നിവരുടെ റെക്കോർഡുകൾ മറികടന്നാണ് വൈഭവ് പുതിയ ചരിത്രം എഴുതിയത്.
മത്സരത്തിൽ വെറും 30 പന്തുകളിൽ നിന്നാണ് വൈഭവ് തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ആകെ 67 പന്തുകളിൽ നിന്ന് 72 റൺസെടുത്ത താരം ആറ് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി. 14 വയസ്സും 296 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ അപൂർവ്വ നേട്ടം കൈവരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ഷാഹിദുള്ള കമാൽ (15 വയസ്സും 19 ദിവസവും) 2014-ൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാൻ താരം ബാബർ അസം 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോഴാണ് അർദ്ധസെഞ്ച്വറി നേടിയിരുന്നത്.
റെക്കോർഡുകളുടെ പെരുമഴ തീർത്ത ഇന്നിംഗ്‌സിലൂടെ യൂത്ത് ഏകദിനത്തിൽ വിരാട് കോഹ്‌ലിയുടെ റൺസ് വേട്ടയും വൈഭവ് മറികടന്നു. 28 മത്സരങ്ങളിൽ നിന്ന് കോഹ്‌ലി നേടിയ 978 റൺസ് എന്ന നേട്ടം വെറും 20 മത്സരങ്ങളിൽ നിന്നാണ് വൈഭവ് മറികടന്നത്. നിലവിൽ 1,047 റൺസുമായി യൂത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ വൈഭവ് മുന്നേറുകയാണ്. വിജയ് സോൾ (1,404 റൺസ്), യശസ്വി ജയ്‌സ്വാൾ (1,386 റൺസ്) എന്നിവരാണ് ഇനി വൈഭവിന് മുന്നിലുള്ളത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് മഴ നിയമപ്രകാരം 18 റൺസിന് തോറ്റു. വൈഭവിനൊപ്പം 80 റൺസ് നേടിയ അഭിഗ്യാൻ കുന്ദുവും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി.







