മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ക്യൂബെക്ക് ഭരണകക്ഷിയായ സിഎക്യു (Coalition Avenir Québec) എംഎൻഎ ഫ്രാൻസ്വാ ട്രെംബ്ലെ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ 1:25-ഓടെ സാഗുനെയിലെ പോർട്ട്-ആൽഫ്രഡിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ട്രെംബ്ലെയുടെ വാഹനം റെയിൽവേ ട്രാക്കിന് സമീപമുള്ള വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും, വൈദ്യപരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് നിയമപരമായ പരിധിയേക്കാൾ (80 മില്ലിഗ്രാം) ഇരട്ടിയാണെന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവം അതീവ ഗൗരവകരമാണെന്ന് സിഎക്യു പാർട്ടി വിപ്പ് ഫ്രാൻസ്വാ ജാക്വസ് പ്രസ്താവനയിലൂടെ അറിയിച്ചു. എംഎൻഎയ്ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും വസ്തുതകൾ പൂർണ്ണമായി ശേഖരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡുബുക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ട്രെംബ്ലെ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മേഖലയുടെ ചുമതലയുള്ള മന്ത്രി എറിക് ഗിറാർഡ് വിവരങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.







