ഓട്ടവ: ഡിജിറ്റൽ യുഗത്തിൽ എല്ലായിടത്തും ക്യുആർ കോഡുകളുണ്ട്. കോവിഡ് പാൻഡെമിക് സമയത്ത് ജനപ്രീതി വർധിച്ചു. പേയ്‌മെന്റുകൾ, രജിസ്‌ട്രേഷനുകൾ മുതൽ പരസ്യം, വിവരങ്ങൾ അറിയാൻ തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് ക്യുആർ കോഡാണ് ഉപയോഗിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളും ബ്രാൻഡുകളും സ്‌കാൻ ചെയ്യാവുന്ന കോഡുകൾ ഉപയോഗിക്കുന്നു. എന്നാൽ ക്യുആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർധിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
‘ക്വിഷിംഗ്’ എന്നാണ് ക്യുആർ കോഡ് തട്ടിപ്പുകൾ അറിയപ്പെടുന്നത്. വിശ്വസനീയമായ സ്ഥലങ്ങളിൽ കോഡുകൾ പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴോ സർവീസിനോ ആളുകൾ കോഡുകൾ കണ്ടാൽ സ്‌കാൻ ചെയ്യും. എന്നാൽ അത് യഥാർത്ഥത്തിൽ എവിടെയാണ് പോകുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. അപ്പോൾ തട്ടിപ്പ് നടത്താൻ എളുപ്പമാണെന്ന് തട്ടിപ്പുകാർ മനസ്സിലാക്കുന്നു. ഇതനുസരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പുകാർ കോഡിൽ കൃത്രിമം വരുത്തി ആളുകളിൽ നിന്നും പണം തട്ടാനുള്ള വഴികൾ കണ്ടെത്തുന്നുവെന്ന് ലാസ് വേഗാസിലെ നെവാഡ യൂണിവേഴ്‌സിറ്റിയിലെ സൈബർ സുരക്ഷാ വിദഗ്ധനായ ടോം ആർനോൾഡ് പറയുന്നു.
കഴിഞ്ഞ വർഷം, കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റിബ്ലിഷ്‌മെന്റ് കാനഡയുടെ ഭാഗമായ കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി, ക്യുആർ കോഡുകളുടെ സുരക്ഷാ പരിഗണനകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യാമറകൾ ഉപയോഗിച്ച് ഉപകരണങ്ങളെ സൈബർ ആക്രമണം നടത്തുകയോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയോ ഫിഷിംഗ് തട്ടിപ്പുകൾ നടത്തുകയോ ചെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നും അറിയിക്കുന്നു. കനേഡിയൻ ബാങ്കിംഗ് അസോസിയേഷനും ക്യുആർ കോഡ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.