ഇറാൻ ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. ‘പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം, അല്ലെങ്കിൽ ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ നേരിടേണ്ടി വരും’ ഇറാൻ ദേശീയ പൊലീസ് മേധാവി അഹ്മദ്-റെസ് റാദൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സമീപവർഷങ്ങളിൽ ഇറാൻ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. ഇന്റർനെറ്റ് നിരോധനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രക്ഷോഭത്തെ തുടർന്നുള്ള നടപടികളുടെ വ്യാപ്തി ഇപ്പോഴും പുറംലോകത്തെത്തിയിട്ടില്ല. പ്രതിഷേധം അടിച്ചമർത്തിയതിനെ തുടർന്ന് ചുരുങ്ങിയത് അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ അവകാശവാദം.
തെറ്റിദ്ധാരണ മൂലം പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയും ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരെയും രണ്ടായിട്ടാണ് കാണുന്നതെന്ന് ഇറാൻ പൊലീസ് വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും അടക്കമുള്ളവരാണ് പ്രക്ഷോഭകർക്ക് പിന്നിലെന്നും വിദേശത്ത് നിന്ന് സഹായം ലഭിച്ചതിന്റെ തെളിവുണ്ടെന്ന് ഇറാൻ ഭരണകൂടം നേരത്തെ ആരോപിച്ചിരുന്നു.







