വാഷിംഗ്ടൺ: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗിൽ മണത്തു നോക്കുകയും അതിൽ സംശയാസ്പദമായ വസ്തുക്കൾ ഉണ്ടെന്ന് ഉള്ള സൂചന പൊലീസിന് നൽകുകയും ചെയ്തു.
ഇതേ തുടർന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ബാഗ് പരിശോധിച്ച് നോക്കി. അതിൽ നിരോധിത വസ്തുക്കൾ കണ്ടതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരനെ അക്രമിക്കുന്നതിന് തുല്യമാണ് നായയെ ആക്രമിച്ചത് എന്ന് കണ്ടെത്തിയ കോടതി പ്രതിയുടെ പ്രായം പരിഗണിച്ച് കടുത്ത ശിക്ഷ ഒഴിവാക്കി നാടുകടത്താൻ വിധിക്കുക ആയിരുന്നു. നിയമ നിർവ്വഹണത്തിൽ പൊലീസ് നായ്ക്കളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിയുടെ ബാഗിൽ നിന്ന് വിവിധ തരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് എന്ന പൊലീസ് അറിയിച്ചു. ഒരു തരത്തിലുമുള്ള കാർഷിക ഉത്പന്നങ്ങളും അമേരിക്കയിൽ കൊണ്ട് വരാൻ അനുമതിയില്ലെന്നും അത്തരത്തിൽ എന്തെങ്കിലും വസ്തുക്കൾ കൊണ്ട് വന്നാൽ അത് പിടിച്ചെടുത്തു നശിപ്പിക്കുമെന്നും പൊലീസ് ഓർമപ്പെടുത്തി.