കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് കേസ്. ലഹരിമരുന്ന് ഉപയോഗിച്ചതിൻറെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഷൈൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. തുടർന്ന് വൈദ്യ പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നൽകിയത്. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ശത്രുകൾ ഉണ്ട്, ഗുണ്ടകൾ അപായപ്പെടുത്താൻ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോൾ പേടിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോൾ ഭയം തോന്നിയില്ല. ജീവൻ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തിൽ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. പൊലീസിൻറെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈൻ പറയുന്നു.
എന്നാൽ, ഷൈൻറെ ഈ മൊഴികളെ ഒന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതിൽ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും. കേസിൻറെ മുന്നോട്ട് പോക്കിൽ ഈ പരിശോധന ഫലം നിർണായകമാണ്. നിലവിൽ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈൻറെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന ഫലം അതിനിർണായകമാണ്.
ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു. വാട്സ് ആപ്പ് ചാറ്റും ഗുഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ചപ്പോൾ ഷൈനെതിരെ തെളിവുകൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈൻറെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്. മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് ഈ നടപടി. എഫ്ഐആർ എടുത്ത ശേഷം ഷൈൻറെ നഖത്തിൻറെ മുടിയുടെയും ഒക്കെ സാമ്പിളുകൾ എടുക്കുകയും ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യും.