ന്യൂഡൽഹി: ഡൽഹി ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്‌പെഷൽ സെൽ ഓഫിസിലെ ലോക്കറിൽനിന്നു പണവും സ്വർണവും മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിൽ. ഇതേ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദാണ് അറസ്റ്റിലായത്. 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവുമാണ് ഖുർഷിദ് മോഷ്ടിച്ചത്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് ഹെഡ് കോൺസ്റ്റബിൾ വൻ സുരക്ഷ സന്നാഹം ഭേദിച്ച് മോഷ്ടിച്ചത്.
തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായിരുന്നു ഖുർഷിദ്. ഒരാഴ്ച മുൻപാണ് ഖുർഷിദിനെ ഇവിടെനിന്ന് ഈസ്റ്റ് ഡൽഹി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. സ്ഥലംമാറ്റത്തിനു പിന്നാലെയായിരുന്നു മോഷണം. മുൻപ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതിനാൽ ഖുർഷിദ് ഇവിടെ എത്തിയതോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതോ ആരും സംശയിച്ചില്ല.
സ്‌റ്റോറേജിന്റെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നതു മുതൽ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ഖുർഷിദിന് അറിയാമായിരുന്നു. ഖുർഷിദിനെ ഓഫിസിൽ കണ്ടപ്പോൾ, ഇയാളെ വീണ്ടും ഇവിടെ ജോലിക്ക് നിയോഗിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കരുതിയത്. അതുകൊണ്ടുതന്നെ ഇയാൾ സ്‌റ്റോറേജിന്റെ അകത്ത് കടന്നപ്പോഴോ തിരിച്ച് ഇറങ്ങിയപ്പോഴോ പരിശോധന നടത്തിയില്ല.
ഇന്നലെ അർധരാത്രിയോടെയാണ് ഈസ്റ്റ് ഡൽഹിയിൽ വച്ച് പോലീസ് ഖുർഷിദിനെ പിടികൂടിയത്. ഖുർഷിദിന്റെ പക്കൽനിന്നു മോഷ്ടിച്ച മുതലുകൾ തിരിച്ചുപിടിച്ചെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തുവരികയാണ്.