ഡൽഹി: ദേശീയ സെൻസസ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പു നടപ്പാക്കാത്തതിനാൽ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങൾ കോടിക്കണക്കിന് ജനങ്ങൾക്ക് ലഭിക്കുന്നില്ലന്നും രാജ്യസഭയിൽ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സോണിയ പറഞ്ഞു.
2011 ലാണ് ഇന്ത്യയിൽ അവസാനം സെൻസസ് നടന്നത്. 2021 ൽ ആരംഭിക്കണ്ടേ സെൻസസ് നടപടികൾ പക്ഷേ, കേന്ദ്ര സർക്കാർ ഇതുവരെ തുടങ്ങിയിട്ടില്ല. കോടി കണക്കിന് ഇന്ത്യകാർക്ക് ലഭിക്കണ്ടേ ആനുകൂല്യങ്ങളാണ് ഇക്കാരണത്താൽ നഷ്ടപ്പെടുന്നത്. ഭക്ഷ്യ സുരക്ഷ പൗരന്റെ മൗലിക അവകാശമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നുവെന്നും സോണിയ ഓർമ്മിപ്പിച്ചു.
‘2013 സെപ്തംബറിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു. ദശലക്ഷക്കണക്കിന് ദുർബലരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ ഈ നിയമം നിർണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ.’ സിപിപി അദ്ധ്യക്ഷ പറഞ്ഞു.
സെൻസസ് കാലതാമസം മൂലം 14 കോടിയോളം ഇന്ത്യക്കാർക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടമായെന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ പറഞ്ഞു. ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സോണിയ. ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോൾ തന്നെ നാലുവർഷത്തെ കാലതാമസം നേരിട്ടു കഴിഞ്ഞു. ഈ വർഷവും ഇത് നടത്താൻ സാധ്യതയില്ലെന്ന ആശങ്കയും സോണിയ പ്രകടിപ്പിച്ചു.