വാഷിങ്ടൻ: ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സാമ്പത്തിക ശൃംഖലകൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ്. സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഈ നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് നടപടികൾ പ്രഖ്യാപിച്ചത്.
”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങൾ കുറഞ്ഞു. ഏകദേശം ഒരാഴ്ച നീണ്ട ഇൻ്റർനെറ്റ് നിരോധനത്തിന്റെ ഫലമായി ഇതിനെ വിലയിരുത്താം. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഇറാൻ ജനതയുടെ ആവശ്യങ്ങൾക്കായി യുഎസ് കൂടെ നിൽക്കും. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത് ”– ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു. യുഎഇ, സിംഗപ്പൂർ, ബ്രിട്ടൻ എന്നിവിടങ്ങളിലെ മുൻനിര കമ്പനികൾ വഴി ഇറാനിയൻ എണ്ണ വിൽപനയിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്ന ‘ഷാഡോ ബാങ്കിങ്’ നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഉപരോധം നേരിടുന്നവരിൽ ഇറാൻ്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് വാഷിങ്‌ടൻ അദ്ദേഹത്തിനുമേലെ ആരോപിക്കുന്നത്. ലോറെസ്‌റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാൻ്റെ ലോ എൻഫോഴ്‌സ്‌മെൻ്റ് ഫോഴ്‌സിൻ്റെയും റെവല്യൂഷണറി ഗാർഡിൻ്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം ഏർപ്പെടുത്തിയ ഇറാനിലെ ഏതെങ്കിലും സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നാണ് യുഎസിന്റെ നിലപാട്. ഇറാനെതിരെ കനത്ത സമ്മർദ്ദം ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.







