പലസ്തീന് രാഷ്ട്രപദവി നൽകാനുള്ള നിരവധി രാജ്യങ്ങളുടെ തീരുമാനം ഹമാസിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനയുടെ 80-ാമത് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കാനഡ, യുകെ, ഓസ്ട്രേലിയ, ഫ്രാൻസ് പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.
2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഹമാസ് ഭീകരർക്ക് അവരുടെ അതിക്രമങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, സമാധാനം ആഗ്രഹിക്കുന്നവർ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടണമെന്നും ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭ “ശൂന്യമായ വാക്കുകൾ” കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും “ശൂന്യമായ വാക്കുകൾ യുദ്ധങ്ങൾ പരിഹരിക്കില്ല” എന്നും പറഞ്ഞുകൊണ്ട് ട്രംപ് അന്താരാഷ്ട്ര സംഘടനയെയും വിമർശിച്ചു.







