ഇസ്ലാമാബാദ്: ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തിലധികം അഫ്ഗാന്‍ പൗരന്മാര്‍ പാക്കിസ്ഥാന്‍ വിട്ടുപോയതായി റിപ്പോര്‍ട്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നാടുകടത്തല്‍ നടപടി കടുപ്പിച്ചതോടെയാണ് ഈ കൂട്ടപ്പലായനം. ഇറാനും അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തുന്നത് ശക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടികള്‍ കടുപ്പിച്ച് പാക്കിസ്ഥാനും രംഗത്തെത്തിയത്.
ഏപ്രിലില്‍ 1.35 ലക്ഷത്തോളം അഫ്ഗാനികളെയും മെയ് മാസത്തില്‍ അറുപത്തി ഏഴായിരത്തിലധികം പേരെയും ജൂണിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം മൂവായിരത്തിലധികം അഫ്ഗാനികളെയും നാടുകടത്തിയതായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. 2023 നവംബറില്‍ ആരംഭിച്ച നാടുകടത്തലില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
താമസ രേഖകള്‍ റദ്ദാക്കിയ 8 ലക്ഷത്തിലധികം അഫ്ഗാനികളെ ലക്ഷ്യമിട്ടാണ് നാടുകടത്തല്‍ ക്യാംപെയ്ന്‍. പാക്കിസ്ഥാനില്‍ ജനിച്ചതോ വളര്‍ന്നതോ ആയ അഫ്?ഗാനികളെയും നാടുകടത്തുന്നുണ്ട്. അഫ്ഗാന്‍ പൗരന്മാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിന് അഫ്ഗാനെ കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. ഇറാനും സമാനമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) റിപ്പോര്‍ട്ട് പ്രകാരം മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് 15,675 അഫ്ഗാനികളെ നാടുകടത്തി. ഏപ്രിലിലെ ഇരട്ടിയിലധികം പേരെയും നാടുകടത്തി. ഏറെക്കാലമായി ഇറാനില്‍ താമസമാക്കിയ അഫ്ഗാനി കുടുംബങ്ങളെയടക്കമാണ് നാടുകടത്തിയത്. മെയ് അവസാനത്തില്‍, രേഖകളില്ലാത്ത അഫ്ഗാനികളോട് ജൂലൈ 6 നകം രാജ്യം വിടാന്‍ ഇറാനിയന്‍ അധികൃതര്‍ ഉത്തരവിട്ടു. നാല് ദശലക്ഷം ആളുകളെ വരെ ഈ ഉത്തരവ് ബാധിച്ചേക്കാമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി മുതല്‍ ഇതിനകം 4.5 ലക്ഷത്തിലധികം അഫ്ഗാനികള്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തി.