അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്ത പാക്കിസ്ഥാന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ പറഞ്ഞത്.
”മേഖലയിലെ പ്രശ്‌നങ്ങള്‍ ഇനിയും മോശമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണം. യുഎന്‍ ചാര്‍ട്ടറിനനുസരിച്ചുള്ള ചര്‍ച്ചയും നയതന്ത്രവും നടപ്പാക്കണം,” പാക്ക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇറാനുമായി 900 കി.മീ. നീളമുള്ള അതിര്‍ത്തിയാണ് പാക്കിസ്ഥാന്. ഇറാന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു.