ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു. 2019 ൽ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) കുൽഭൂഷൺ ജാദവിന് കോൺസുലാർ ആക്‌സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിധി ശിക്ഷ സംബന്ധിച്ച് അപ്പീൽ നൽകാനുള്ള അവകാശം നൽകുന്നതല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ വ്യാപാരത്തിന് ഇറാനിൽ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.