ആൽബർട്ട: എല്ലാവർക്കും സൗജന്യ COVID-19 വാക്സിനുകൾ നൽകുന്നത് നിർത്താൻ തീരുമാനിച്ച് ആൽബർട്ട സർക്കാർ. ഇതിന് പകരമായി രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും, സാമൂഹിക പിന്തുണാ പരിപാടികളിൽ ഉൾപ്പെട്ടവർക്കും, ചില വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് മാത്രമേ ഇനി വാക്സിൻ സൗജന്യമായി ലഭിക്കൂ.
ആൽബെർട്ടയിലെ നല്ലൊരു വിഭാഗം ജനങ്ങളും വാക്സിൻ എടുക്കാൻ തയ്യാറാകാത്തതിനാലാണ് പുതിയ തീരുമാനമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം, ഏകദേശം 135 മില്യൺ ഡോളർ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായി ഉപേക്ഷിക്കേണ്ടി വന്നു. ആളുകൾ വാക്സിനുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഇത്രയും പണം ചെലവഴിക്കുന്നതിൽ അർത്ഥമില്ലെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആൽബർട്ടയിലെ 4.8 മില്യൻ ആളുകളിൽ 14 ശതമാനം മാത്രമാണ് കഴിഞ്ഞ വർഷം വാക്സിൻ എടുത്തത്. അഞ്ചാംപനിക്കുള്ള വാക്സിനുകളെപ്പോലെ കൊവിഡ് വാക്സിൻ ഫലപ്രദമല്ലെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു.
സർക്കാരിൻ്റെ പുതിയ തീരുമാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. എന്നിരുന്നാലും, പല ആരോഗ്യ വിദഗ്ധരും അവരോട് വിയോജിക്കുന്നു, കൂടാതെ ഈ പുതിയ നയം ആളുകൾക്ക് സംരക്ഷണം നൽകുന്നത് ബുദ്ധിമുട്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. പുതിയ കോവിഡ് നയം വാക്സിനേഷന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ആശുപത്രി ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.