കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.
എന്താണ് നിപ വൈറസ് ?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ പകരുന്ന വഴികൾ…
- പഴം തീനി വവ്വാലുകളാണ് രോഗവാഹകർ. വവ്വാലുകൾ കഴിച്ച പഴങ്ങൾ കഴിക്കുന്നത് വഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.
- വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്ക്.
- മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്.
- സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാകും.
- വായുവിലൂടെ പകരുന്നതിന് വ്യക്തമായ സ്ഥിരീകരണം ഇല്ല.