ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്ക് മിന്നും ജയം. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് മുപ്പത്തിനാലുകാരനായ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്റാന്‍ മംദാനിയുടെ അഭിമാനകരമായ നേട്ടം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ മുന്നേറ്റമായാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ ജയത്തെ വിശേഷിപ്പിക്കുന്നത്. സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍. ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം ഏഴാം വയസ്സില്‍ ന്യൂയോര്‍ക്കിലെത്തി. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. മംദാനി അമേരിക്കയിലെത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുന്നത്. മാത്രമല്ല ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി. പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യു.എസ് പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു.
1969-ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. 20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് അറിയിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.







