അഹമ്മദാബാദ് : ഇന്ത്യൻ പാസ്‌പോർട്ടിന്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുന്ന സുപ്രധാന നയതന്ത്ര നേട്ടവുമായി ഇന്ത്യയും ജർമ്മനിയും. ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (ATV) ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസും അഹമ്മദാബാദിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന ഈ പ്രഖ്യാപനമുണ്ടായത്.
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് നിലവിൽ ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. സങ്കീർണ്ണമായ ഈ നടപടിക്രമങ്ങൾ ഒഴിവാക്കിയതോടെ യാത്രക്കാർക്ക് സമയലാഭത്തിനൊപ്പം സാമ്പത്തിക ലാഭവും കൈവരും. ഇന്ത്യയെ ജർമ്മനിയുടെ ഏറ്റവും വിശ്വസ്തമായ നയതന്ത്ര പങ്കാളിയായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നയപരിഷ്കാരം.
പ്രതിരോധം, സെമികണ്ടക്ടർ ഉൽപ്പാദനം, ഹരിത ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാനും നേതാക്കൾ ധാരണയിലെത്തി. സബർമതി ആശ്രമത്തിലെ സന്ദർശനത്തിന് ശേഷമാണ് തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും അന്തിമ തീരുമാനമെടുത്തത്. ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ജർമ്മനിയിലെ തൊഴിൽ വിപണി കൂടുതൽ പ്രാപ്യമാക്കുന്ന കുടിയേറ്റ നയങ്ങൾക്ക് ചാൻസലർ മെർസ് അംഗീകാരം നൽകി. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പുതിയ സാമ്പത്തിക കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെച്ചു.







