ദില്ലി: ടോൾ പ്ലാസകളിലൂടെ പോകുന്നവർ ഇന്ന് മുതൽ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോൾ പ്ലാസ കടക്കുന്നവർ ഇന്ന് മുതൽ അറിയേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ.
1 വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താനാകില്ല. ബാലൻസ് ഇല്ലാതിരിക്കുക, കെ വൈ സി പൂർത്തിയാകാത്ത സാഹചര്യങ്ങൾ, ചേസിസ് നമ്പറും വാഹനത്തിൻറെ രജിസ്റ്റർ നമ്പറും തമ്മിൽ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
2 ടോൾ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീച്ചാർജ് ചെയ്യാൻ സാധിക്കില്ല.
3 ഫാസ്റ്റ് ടാഗ് സ്‌കാൻ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
4 ടോൾപ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാർജ് ചെയ്താൽ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.
5 നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് സാധാരണ ടോൾ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
അതേസമയം പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നുള്ള വാർത്ത പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും എന്നതാണ്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതൽ സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക് പ്രതിമാസ പാസ് അനുവദിക്കും. പാസ് എടുക്കാൻ ഈ മാസം അവസാനം വരെ സമയം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ടോൾ പിരക്കാനുള്ള നീക്കം തടയുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രതിഷേധത്തിൽ സംഘർഷ സാധ്യതയുണ്ട്.