ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായി പ്രീമിയർ ഡാനിയേൽ സ്മിത്ത് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി. ദേശീയ ഐക്യത്തെ തകർക്കുന്ന, സ്മിത്ത് സർക്കാർ അവതരിപ്പിച്ച പുതിയ നിയമനിർമ്മാണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആൽബർട്ട ഏകീകൃത കാനഡയിൽ തുടരുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നുണ്ടെങ്കിലും അതിൽ ആത്മാർത്ഥതയില്ലെന്ന് നഹീദ് നെൻഷി കുറ്റപ്പെടുത്തി. വിഘടനവാദത്തെ അപലപിക്കുന്നുണ്ടെങ്കിലും സ്മിത്ത് തന്‍റെ നിലപാട് വ്യക്തമാക്കണമെന്നും എൻഡിപി ലീഡർ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനുതകുന്ന, അപകടകരമായ സംഘടിതവും ആസൂത്രിതവുമായ നിയമസഭയ്ക്ക് പുറത്ത് നടത്തിയ വിഘടനവാദ റാലി ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പക്ഷപാത വികാരം വളർത്തുന്നതിന്‍റെ അപകടസാധ്യതകളെ കുറച്ചുകാണരുതെന്നും എൻഡിപി ലീഡർ പറഞ്ഞു. വേർപിരിയൽ സംബന്ധിച്ച വോട്ടെടുപ്പ് നടന്നാൽ ഫലം നെഗറ്റിവ് ആയിരിക്കുമെന്നും നെൻഷി കൂട്ടിച്ചേർത്തു. ഓരോ പ്രവിശ്യാനിവാസികളും ഈ രാജ്യത്തിനായി ശക്തമായി പോരാടണം. നമ്മൾ ഇപ്പോൾ ഉണർന്ന് കാനഡയ്ക്കുവേണ്ടി നിലകൊള്ളണം,” അദ്ദേഹം പറഞ്ഞു.
പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്താൻ സഹായിക്കുന്ന അൽബർട്ട സർക്കാർ അവതരിപ്പിച്ച പുതിയ ബിൽ 54 അനുസരിച്ച്, ഹിതപരിശോധന ആരംഭിക്കാൻ ആവശ്യമായ ഒപ്പുകളുടെ എണ്ണം കുറയ്ക്കും. ഇനി മുതൽ, പൊതുതിരഞ്ഞെടുപ്പിലെ യോഗ്യരായ വോട്ടർമാരുടെ 10 ശതമാനം ഒപ്പുകൾ മതിയാകും. നിലവിൽ ഇത് 20 ശതമാനമാണ്. ഇത് ഏകദേശം 1,77,000 ഒപ്പുകൾ വരും. ഒപ്പുകൾ ശേഖരിക്കാനുള്ള സമയപരിധിയും 90 ദിവസത്തിൽ നിന്ന് 120 ദിവസമായി വർധിപ്പിക്കും. ഈ രീതി കാലിഫോർണിയ പോലുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ സാധാരണമാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിൽ ഹിതപരിശോധനയ്ക്കായി 12 ശതമാനം ഒപ്പുകളാണ് വേണ്ടത്.