കരൂർ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്ക്ക് എതിരെ കരൂരിൽ പോസ്റ്റർ. വിജയ് കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കരൂരിൽ പോസ്റ്റർ ഉയർന്നത്. തമിഴ്നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രക്തം പുരണ്ട കൈകളുമായി വിജയ് നിൽക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്.
അതേസമയം പോസ്റ്ററിനു പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ സിബിഐയോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം അപകടത്തിൽ പരുക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങളെ ഇതുവരെ വിജയ് സന്ദർശിച്ചിട്ടില്ല. കരൂരിലേക്കു പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അത് നിഷേധിച്ചു. അപകടത്തിൽ പരുക്കേറ്റ അറുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.







