ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വംശജയുടെ കൊലപാതകത്തില്‍ ലിവ്-ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 മുതല്‍ കാണാതായ ഇന്ത്യന്‍ വംശജ 40 വയസ്സുള്ള ശാലിനി സിങ്ങിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അവരുടെ ലിവ്-ഇന്‍ പാര്‍ട്ണര്‍ ജെഫ്രി സ്മിത്ത് (42)നെ അറസ്റ്റ് ചെയ്തതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു.
ശാലിനി സിങ്ങിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24-ന് ഹാമില്‍ട്ടണിനടുത്തുള്ള കാലിഡോണിയയിലുള്ള ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മെയ് 21-ന്, ഈ സ്ഥലത്ത് നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ ശാലിനി സിങ്ങിന്റേതാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. താമസിയാതെ, അവരുടെ ലിവ്-ഇന്‍ പാര്‍ട്ണര്‍ ജെഫ്രി സ്മിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 ഡിസംബര്‍ 4-ന് ജെഫ്രി സ്മിത്തിനൊപ്പം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അവര്‍ അമ്മ അനിത സിങ്ങിനോട് ഫോണില്‍ സംസാരിച്ചിരുന്നതായും തുടര്‍ന്നാണ് ശാലിനി കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. കെട്ടിടത്തിലും സമീപത്തുമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം, ഡിസംബര്‍ 4-ന് ശേഷം ശാലിനി സിങ് ഒരിക്കലും കെട്ടിടം വിട്ടുപോയിട്ടില്ലെന്നും അതിനുശേഷം ഉടന്‍ തന്നെ അവര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശാലിനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം വഴി കെട്ടിടത്തില്‍ നിന്ന് നീക്കം ചെയ്തതായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിലെ മാലിന്യം ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്ലിലേക്ക് മാറ്റുന്നതിനാല്‍ മാസങ്ങളോളം ഈ പ്രദേശം അരിച്ചുപെറുക്കിയ ശേഷം, മെയ് 21-ന് ഉദ്യോഗസ്ഥര്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി.