കോട്ടയം: കഞ്ചാവ് നട്ട് വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് പിടിയിൽ. മാമ്മൂട് പള്ളിക്ക് സമീപം റബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ റെയ്ഡിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചു തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
മാമ്മൂട് ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് പരിശോധിക്കുകയും അവിടെ നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പ്രതി ശുചിമുറിക്ക് പിറകുവശം പ്ലാസ്റ്റിക് പാത്രത്തിൽ നട്ടു നനച്ചു വളർത്തിയ ഒരു മീറ്ററോളം ഉയരമുള്ള നിരോധിത കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസർ എം.ജെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ സിബി മോൻ, സിബിച്ചൻ ജോസഫ്, എസ്‌സിപിഒമാരായ റെജിമോൻ, ബിജു, ശ്രീകുമാർ, സിപിഒമാരായ ഷമീർ, ചങ്ങനാശേരി ഡാൻസാഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.