മോൺട്രിയൽ: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തുന്ന അടിച്ചമർത്തൽ നടപടികൾക്കെതിരെ കാനഡയിൽ വ്യാപക പ്രതിഷേധം. യുഎസ് ഏജൻസികളുടെ ക്രൂരമായ നടപടികളിലും അതിന് കനേഡിയൻ കമ്പനികൾ നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ മോൺട്രിയലിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഒത്തുചേർന്നു.
കാനഡയുടെ ‘കൂട്ടുപ്രതിപ്പട്ടിക’ അമേരിക്കൻ ഏജൻസിയായ ഐസിഇ (ICE) നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്കും പങ്കുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഐസിഇയുമായി വാണിജ്യ കരാറുകളിലേർപ്പെട്ടിരിക്കുന്ന കനേഡിയൻ കമ്പനികളായ ഹോട്ട്‌സ്യൂട്ട് (Hootsuite), പ്രതിരോധ ഉപകരണ നിർമ്മാതാക്കളായ റോഷെൽ (Roshel), സെക്യൂരിറ്റി ഗ്രൂപ്പായ ഗാർഡ വേൾഡ് (GardaWorld) എന്നിവർക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ഐസിഇയ്ക്ക് ആവശ്യമായ സൈനിക വാഹനങ്ങളും സാങ്കേതിക സഹായവും നൽകുന്നതിലൂടെ കാനഡ അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്ന് സംഘാടകനായ മൈക്കൽ ലിപ്സെറ്റ് പറഞ്ഞു.
മിനിയാപൊളിസ് വെടിവയ്പ്പ് പ്രതിഷേധം കടുപ്പിച്ചു അടുത്തിടെ അമേരിക്കയിലെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതാണ് പ്രതിഷേധം ഇത്രത്തോളം ശക്തമാകാൻ കാരണം. ഇമിഗ്രേഷൻ പരിശോധന മൊബൈലിൽ പകർത്തിയ നഴ്‌സ് അലക്സ് പ്രെറ്റിയെയും, റെനെ ഗുഡ് എന്ന സ്ത്രീയെയുമാണ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നത്. ഈ സംഭവങ്ങളിൽ റോഷെൽ നിർമ്മിത കവചിത വാഹനങ്ങൾ ഉപയോഗിച്ചതായി ആരോപണമുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന സൈനിക ഉപകരണങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നത് കാനഡ നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഭൂഖണ്ഡാന്തര പ്രതിഷേധം മോൺട്രിയലിന് പുറമെ വാൻകൂവറിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി. വാൻകൂവർ ആസ്ഥാനമായുള്ള ഹോട്ട്‌സ്യൂട്ട് കമ്പനിക്ക് മുന്നിൽ ഒത്തുചേർന്ന ജനങ്ങൾ ഐസിഇയുമായുള്ള കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ‘ജോലിയില്ല, സ്കൂളില്ല, ഷോപ്പിംഗില്ല’ എന്ന പേരിൽ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്ക് സമരങ്ങളും നടക്കുന്നുണ്ട്.







