കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ചൈനയുമായുള്ള തകര്‍ന്ന വ്യാപാരബന്ധം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ണി ബുധനാഴ്ച ബീജിങിലെത്തുന്നത്. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു കനേഡിയന്‍ ഭരണത്തലവന്‍ ചൈന സന്ദര്‍ശിക്കുന്നത്. യുഎസ് കാനഡയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതികളും, കാനഡയെ അമേരിക്കയുടെ ’51-ാം സംസ്ഥാനമായി’ മാറ്റിയേക്കാം എന്ന ട്രംപിന്റെ പരാമര്‍ശങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്ന സാമ്പത്തിക നയം മാറ്റാനാണ് കാനഡയുടെ തീരുമാനം.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയിതര രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കാനാണ് തന്റെ ലക്ഷ്യമെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ‘ആഗോള വ്യാപാര തടസ്സങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത്, കൂടുതല്‍ മത്സരക്ഷമതയുള്ളതും സ്വതന്ത്രവുമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ എന്ന് അദ്ദേഹം സന്ദര്‍ശനത്തിന് മുന്നോടിയായി പറഞ്ഞു. ശനിയാഴ്ച വരെ ചൈനയില്‍ തുടരുന്ന അദ്ദേഹം, തുടര്‍ന്ന് ഖത്തര്‍ സന്ദര്‍ശിക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുകയും ചെയ്യും. ട്രംപിന്റെ സംരക്ഷണവാദ നയങ്ങള്‍ കാനഡയെയും ചൈനയെയും പരസ്പരം സഹകരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2018-ല്‍ ഹുവായ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ഷൂവിനെ കാനഡ അറസ്റ്റ് ചെയ്തതോടെയാണ് ചൈന-കാനഡ ബന്ധം വഷളായത്. ഇതിന് പകരമായി രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈനയും തടവിലാക്കിയിരുന്നു. ഈ പ്രതിസന്ധികള്‍ക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാര്‍ണി ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ചൈനയെ കൂടാതെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും കാര്‍ണി ശ്രമിക്കുന്നുണ്ട്. ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്തുണ്ടായ നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം അവസാനം അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.







