newsroom@amcainnews.com

മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ ദമ്പതികളുടെ മകളെ പീഡിപ്പിച്ചു; അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെൻഷൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകന് എതിരായ പോക്‌സോ കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ടി. രാജപ്പൻ, കോന്നി എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചെ കേസിൽ ഹൈക്കോടതി അഭിഭാഷകനും അതിജീവിതയുടെ പിതൃസഹോദരിയുമാണ് പ്രതികൾ. അഭിഭാഷന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിരുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 16ന് ആറന്മുള പൊലീസ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി നൽകിയിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനാണ് കോന്നി എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കുമെതിരെ നടപടി എടുത്തിരിക്കുന്നത്. ‌

വിവാഹമോചനക്കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ ഭാഗം വാദിക്കാനെത്തിയ അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പിതാവ് വിദേശത്തായിരുന്നതിനാൽ സഹോദരിക്കാണ് കേസ് നടത്തിപ്പിനുള്ള ചുമതല നൽകിയിരുന്നത്. പിതാവിന്റെ സഹോദരിയുടെ സഹായത്തോടെയാണ് അഭിഭാഷകൻ പെൺകുട്ടിയെ മദ്യം നൽകിയുൾപ്പെടെ പീഡിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

അയൽവാസി പീഡിപ്പിച്ചുവെന്നു കാട്ടി പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 2022ൽ കോന്നി പൊലീസ് മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിതൃസഹോദരി പെൺകുട്ടിയെ അഭിഭാഷകനു മുന്നിൽ എത്തിച്ചിരുന്നു. വിദേശത്തായിരുന്ന പിതാവ് തിരിച്ചുവന്നപ്പോഴാണ് മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. അമ്മയുടെ ഫോണിൽനിന്നു ലഭിച്ച ചില ശബ്ദസന്ദേശങ്ങളിൽനിന്നാണ് പിതാവ് ഇക്കാര്യം അറിഞ്ഞത്.

തന്റെ സഹോദരിയുടെ സഹായത്തോടെയാണ് അഭിഭാഷകൻ മകളെ പീഡിപ്പിച്ചതെന്ന് അറിഞ്ഞ പിതാവ് 2024 ഓഗസ്റ്റ് 29ന് പത്തനംതിട്ട എസ്പിക്കു പെൻഡ്രൈവിൽ വോയ്‌സ് റെക്കോർഡിങ് ഉൾപ്പെടെ പരാതി നൽകി. തുടർന്ന് പരാതി തുടർനടപടികൾക്കായി കോന്നി എസ്എച്ച്ഒ പി.ശ്രീജിത്തിനു കൈമാറി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാതിരുന്ന എസ്എച്ചഒ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എസ്‌ഐ വിമൽ രംഗനാഥിനെയും വനിതാ സിവിൽ പൊലീസ് ഓഫിസർ സുബിയെയും ഏൽപ്പിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോൾ പിതാവിന്റെ പരാതിയും വോയ്‌സ് റെക്കോർഡുകളും വ്യാജമാണെന്നാണ് പെൺകുട്ടി രേഖാമൂലം മൊഴി നൽകിയത്. മൊഴിയെടുപ്പ് വിഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ഇതോടെ കോന്നി എസ്എച്ച്ഒ ശ്രീജിത്തും ഡിവൈഎസ്പി ടി.രാജപ്പനും നിയപരമായ ഒരു തുടർനടപടിയും സ്വീകരിച്ചില്ലെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) വഴി പെൺകുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും എസ്എച്ചഒ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ 2024 ഡിസംബർ മൂന്നിന് പെൺകുട്ടി തന്നെ ചൈൽഡ് ഹെൽപ്പ്‌ലൈനിൽ വിളിച്ച് താൻ വീട്ടിൽ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി നിർദേശപ്രകാരം പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി കോന്നി നിർഭയ എൻട്രി ഹോമിലേക്കു മാറ്റി. ഇതിനിടെ ഡിസംബർ 5ന് അഭിഭാഷകനും പെൺകുട്ടിയുടെ പിതൃസഹോദരിയും സിഡബ്ല്യുസി ചെയർമാനെ ഓഫിസിൽ സന്ദർശിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. പെൺകുട്ടി വഴങ്ങാതിരുന്നതോടെ സിഡബ്ല്യുസി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പ്രതികളുടെ ഫോൺരേഖകളിൽനിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിക്കുന്നതിൽ സിഡബ്ല്യുസി പത്തു ദിവസം വൈകിയത് പ്രതികൾക്കു തെളിവു നശിപ്പിക്കാൻ അവസരമുണ്ടാക്കിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2024 ഡിസംബർ 14ന് കോഴഞ്ചേരിയിൽ വച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിതൃസഹോദരി തന്നെ കോഴഞ്ചേരിയിലെ ഹോട്ടലിൽ എത്തിച്ചുവെന്നും അവിടെവച്ചാണ് അഭിഭാഷകൻ പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയെ കൊണ്ടുപോയ സ്ഥലം കോന്നി പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ ആയിട്ടും എഫ്‌ഐആർ റജിസ്റ്റർ ചെയ്യാതെ എസ്എച്ചഒ ഐപിസി 366-ാം വകുപ്പ് ചുമത്താതെ കേസ് ആറന്മുള സ്‌റ്റേഷനിലേക്കു കൈമാറുകയായിരുന്നു. വിഷയത്തിൽ എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കും വീഴ്ച സംഭവിച്ചുവെന്നും നടപടി എടുക്കണമെന്നും ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മകളെ പീഡിപ്പിച്ച കേസിലെ പ്രതി 15 വർഷം മുൻപ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അതിജീവിതയുടെ അമ്മ 2010ൽ നടന്ന സംഭവത്തിന്റെ പേരിൽ പരാതി നൽകിയത്.

You might also like

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You