കോട്ടയം: കോട്ടയം സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എ.ടി., അസി. വാർഡൻറെ ചുമതലയുള്ള അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോകണം. അതും ഒരിക്കൽ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.