ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് അബ്ദുൽ ലത്തീഫ് എന്ന മാധ്യമപ്രവർത്തനെ വെടിവച്ചു കൊന്നത്. ഡെയ്‌ലി ഇൻതിഖാബ്, ആജ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലത്തീഫ് പ്രവർത്തിച്ചിരുന്നു.
യുദ്ധക്കെടുതി നേരിടുന്ന പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ച് നിർഭയമായി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു അബ്ദുൽ ലത്തീഫ്. സംഭവസ്ഥലത്തു വച്ച് തന്നെ അദ്ദേഹം കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട അക്രമികൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.
അബ്ദുൽ ലത്തീഫിന്റെ മൂത്ത മകൻ സെയ്ഫ് ബലോച്ചിനെയും മറ്റ് ഏഴു കുടുംബാംഗങ്ങളെയും ഏതാനും മാസങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോകുകയും പിന്നീട് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ഫെഡറൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് ഉൾപ്പെടെയുള്ള പത്രപ്രവർത്തക സംഘടനകൾ ലത്തീഫിന്റെ കൊലപാതകത്തെ അപലപിച്ചു. പ്രശ്നബാധിത പ്രവിശ്യയിലെ മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ നടക്കുന്ന ‘കിൽ ആന്റ് ഡംപ്’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് സംഭവത്തെ വിലയിരുത്തുന്നത്.