കൊച്ചി: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) വാർഷിക സമ്മേളനത്തിൽ കേരളത്തിന്റെ വ്യവസായ സൗഹൃദ നിക്ഷേപ മാതൃകകൾ അവതരിപ്പിക്കും. ജനുവരി 19 മുതൽ 23 വരെ നടക്കുന്ന ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ആറംഗ ഉന്നതതല സംഘമാണ് പങ്കെടുക്കുന്നത്. സുസ്ഥിരവും ഉന്നത സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരടങ്ങുന്ന സംഘം കേരളത്തിൽ നടപ്പിലാക്കിയ വ്യവസായ പരിഷ്കരണങ്ങളെക്കുറിച്ചും ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും സമ്മേളനത്തിൽ വിശദീകരിക്കും. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്ന കേരളത്തിന്റെ സവിശേഷമായ കാഴ്ചപ്പാടാണ് ദാവോസിൽ ചർച്ചയാവുക. ലോക സാമ്പത്തിക ഫോറത്തിന്റെ ഈ വർഷത്തെ പ്രമേയമായ ‘സംവാദത്തിന്റെ ആവേശം’ (A Spirit of Dialogue) എന്നതിനോട് ചേർന്നുനിൽക്കുന്നതാണ് കേരളത്തിന്റെ ഈ സമീപനം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ അന്താരാഷ്ട്ര ഇ.എസ്.ജി. മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആഗോള നിക്ഷേപകർക്ക് കേരളം സുരക്ഷിതമായ ഇടമാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ദാവോസിലെ ഇന്ത്യ പവലിയനിൽ കേരളത്തിനായി പ്രത്യേക ഇടം അനുവദിച്ചിട്ടുണ്ട്. അറിവിലധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായും ഇൻഡസ്ട്രി 4.0 നിലവാരത്തിലേക്കുമുള്ള കേരളത്തിന്റെ മാറ്റം ആഗോള പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. പരിസ്ഥിതി സൗഹൃദമായ വികസനവും അത്യാധുനിക സാങ്കേതികവിദ്യയും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള മൂവായിരത്തോളം നേതാക്കൾ പങ്കെടുക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ കേരളത്തിന്റെ സാന്നിധ്യം സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.







