തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു വർഷത്തിനു ശേഷം തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. എല്ലാ ജയിലുകളിലും വിദഗ്ധ തൊഴിലാളിക്കു ദിവസം 620 രൂപ, അർധ വിദഗ്ധ തൊഴിലാളിക്ക് 560 രൂപ, അവിദഗ്ധ തൊഴിലാളിക്ക് 530 രൂപ എന്നിങ്ങനെയാണ് ഏകീകരിച്ച് വർധന വരുത്തിയത്. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും. നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബർ ടാപ്പിങ്, കല്ല് വെട്ട് ജോലികളിൽ ഏർപ്പെടുന്നവർക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് ഇൻസന്റീവും നൽകും. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിലെ കൂലി 230 രൂപയായിരുന്നു.
ശിക്ഷാത്തടവുകാരെയാണു ജയിലിൽ വിവിധ ജോലികൾക്കു നിയോഗിക്കുന്നത്. കഠിനതടവിനു വിധിക്കപ്പെട്ടവർ നിർബന്ധമായും അല്ലാത്തവർ താൽപര്യമനുസരിച്ചും ജോലിയിൽ ഏർപ്പെടണം. ഭക്ഷ്യോൽപന്ന യൂണിറ്റ്, പെട്രോൾ പമ്പ് എന്നിങ്ങനെ വരുമാനമുണ്ടാക്കുന്ന യൂണിറ്റുകൾ അവിടെ നിയോഗിക്കുന്ന തടവുകാരുടെ വേതനം സ്വന്തം നിലയ്ക്കു കണ്ടെത്തണം. വേതനം കുത്തനെ വർധിപ്പിക്കുന്നത് ഈ യൂണിറ്റുകൾക്കു ബാധ്യതയാകും. വേതനത്തിൽ 25% തടവുകാർക്കു ജയിൽ കാൻ്റീനിൽ ചെലവിടാം. 50% വീട്ടിലേക്ക് അയയ്ക്കാം. ബാക്കി മോചിതരാകുമ്പോൾ നൽകും.







