ബെയ്റൂട്ട്: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാതോലിക്കയായി ഇന്ന് അഭിഷിക്‌തനാകും. ലെബനോനിലെ അച്ചാനെയിൽ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി എട്ടര) ആണ് കാതോലിക്കാ സ്‌ഥാനാരോഹണ ശുശ്രൂഷ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്‌ഥാനാരോഹണ ശുശ്രൂഷയ്‌ക്കു മുഖ്യകാർമികത്വം വഹിക്കും.
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരടക്കം യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭകളുടെ മേലധ്യക്ഷന്മാർ, മെത്രാപ്പോലീത്തമാർ എന്നിവരും സഹകാർമികരാകും. ലെബനോൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ അടക്കം രാജ്യത്തെ വിശിഷ്‌ടവ്യക്‌തികളും കേരള സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളും കേരളത്തിൽനിന്നും വിദേശത്തുനിന്നുമായി എഴുന്നൂറിൽപരം വ്യക്‌തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.അന്ത്യോഖ്യൻ സിറിയൻ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയാർക്കീസ് ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
കാതോലിക്ക സ്‌ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കാൻ കേരള സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ലെബനോനിലെത്തി.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലാണ് ഏഴംഗ സംഘം ലെബനോനിലെ ബെയ്‌റൂട്ട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. എം.എൽ.എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസൺ, എൽദോസ് പി. കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി. ശ്രീനിജൻ എന്നിവരും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പ്രതിനിധി സംഘത്തിലുണ്ട്. ബെയ്‌റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, ആയുബ് മോർ സിൽവാനിയോസ് എന്നിവർ ചേർന്നു പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
കാതോലിക്കാ സ്ഥാനാരോഹണം നടക്കുന്ന ബെയ്റൂട്ട് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ കൂദാശ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിർവ്വഹിച്ചു. വചനിപ്പ് പെരുന്നാൾ ദിവസമായ ഇന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ അവിടെ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.