തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമർശനം. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോൽവിയോ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ പങ്കെടുത്ത ശിൽപശാലയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
നിലമ്പൂരിൽ വോട്ടെടുപ്പിനു തൊട്ടുമുൻപായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തിൽ പറഞ്ഞതിൽ വ്യക്തത വരുത്തി എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ആർഎസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താൻ പറഞ്ഞത് അൻപത് കൊല്ലം മുൻപത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദൻ വിശദീകരിച്ചത്. ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാർത്താസമ്മേളനം നടത്തിയിരുന്നു.