ബെയ്റൂട്ട്: മധ്യപൂർവേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നുകൊണ്ട് ഇസ്രായേൽ സൈന്യം ദക്ഷിണ ലെബനനിലേക്ക് പ്രവേശിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേൽ കരസേന അതിർത്തി കടന്ന് നീക്കം ആരംഭിച്ചത്. ഇസ്രായേൽ പ്രതിരോധ സേന ഇതിനോടകം തന്നെ ദക്ഷിണ ലെബനനിലെ 80-ലധികം ഗ്രാമങ്ങളിലെ താമസക്കാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ള ‘സമ്പൂർണ്ണ യുദ്ധത്തിന്’ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ വിക്ഷേപിച്ച ഡ്രോണുകൾക്കും മിസൈലുകൾക്കും തിരിച്ചടിയായാണ് ഇസ്രായേൽ ഈ കരസേനാ നീക്കം ആരംഭിച്ചത്. ഇസ്രായേൽ നടത്തിയ വ്യോമാക്രണങ്ങളിൽ ലബനനിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് കേന്ദ്രങ്ങളും മാധ്യമ ഓഫീസുകളും ലക്ഷ്യമിട്ട് ഇസ്രായേൽ ബോംബാക്രമണം തുടർന്നു. ലബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 40 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയായ യുണിഫിൽ ഇസ്രായേൽ സൈന്യത്തിന്റെ അതിർത്തി ലംഘനം സ്ഥിരീകരിച്ചിട്ടുണ്ട്.
വർഷങ്ങളായി നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്നും ഇനി തങ്ങൾക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നുമാണ് ഹിസ്ബുള്ള നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം, വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹിസ്ബുള്ളയുടെ ആയുധപ്പുരകളും താവളങ്ങളും തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലബനൻ സൈന്യം അതിർത്തിയിലെ ചില പോസ്റ്റുകളിൽ നിന്ന് പിൻമാറിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ സുപ്രീം ലീഡർ അലി ഖമേനിയുടെ വധത്തിന് പിന്നാലെ തുടങ്ങിയ ഈ സംഘർഷം ഒരു വൻ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കനത്ത തിരിച്ചടിക്ക് സൈന്യം സജ്ജമാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.







