ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേല്‍ ആണവ ലക്ഷ്യങ്ങള്‍ തകര്‍ത്തതായും നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ഖമേനി സ്ഥിരീകരിച്ചു. മാത്രമല്ല ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ഖമേനി അറിയിച്ചു. അതിനാല്‍ ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സയണിസ്റ്റ് ഭരണകൂടം സ്വയം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി ഒരുക്കിയിരിക്കുന്നുവെന്നും തീര്‍ച്ചയായും അത് അവര്‍ക്ക് ലഭിക്കുമെന്നും ഖമേനി അറിയിച്ചു. അതേസമയം ഇരാന്‍ തിരിച്ചടി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആണവ പദ്ധതിയെയും അതിന്റെ ദീര്‍ഘദൂര മിസൈല്‍ ശേഷികളെയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം നടത്തിയത്. ആക്രണം ശക്തമായതോടെ ഇരു രാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചു.
നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ തെക്ക്, മധ്യ ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെയാണ്
ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
ഇറാന്റെ ഹൃദയഭാഗത്തുള്ള ആണവ കേന്ദ്രത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നൂതന ആണവ പദ്ധതിയും ഇവിടെയാണ്. യുറേനിയം സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകള്‍ വികസിപ്പിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഈ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇത് യുറേനിയത്തെ ആണവ ഇന്ധനമാക്കി മാറ്റുന്ന ഒരു പ്രധാന സാങ്കേതികവിദ്യയാണ്.







