ടെഹ്‌റാൻ : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം കടുത്ത നടപടികൾ സ്വീകരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 538 കടന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 490 പേർ പ്രക്ഷോഭകാരികളാണെന്നാണ് പ്രാഥമിക വിവരം. പതിനായിരത്തിലധികം ആളുകളെ ഭരണകൂടം ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇറാനിലെ പൗരോഹിത്യ ഭരണകൂടത്തിന് എതിരെയുള്ള ഈ ജനകീയ മുന്നേറ്റം 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായാണ് ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്.
പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുന്നത് തുടർന്നാൽ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ജനത സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുകയാണെന്നും അവരെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ അമേരിക്കയുടെ പരിഗണനയിലാണെന്നാണ് സൂചന. എന്നാൽ, യുഎസ് ഇടപെടലുണ്ടായാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.
പ്രക്ഷോഭത്തിന്റെ വ്യാപ്തി പുറംലോകമറിയാതിരിക്കാൻ ഇറാൻ ഭരണകൂടം രാജ്യമൊട്ടാകെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാൽ രാജ്യത്തിനകത്തെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നതിൽ വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്.
നിലവിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിലൂടെയാണ് പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പുറത്തെത്തുന്നത്. ടെഹ്‌റാനിലെ പ്രധാന ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഇറാൻ എംബസികൾക്ക് നേരെയും വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. ലണ്ടനിലെ എംബസിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ ഔദ്യോഗിക പതാക മാറ്റുകയും ചെയ്തു.







