മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ വ്യോമപാതകൾ പെട്ടെന്ന് അടച്ചതോടെ, കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 16 വിദ്യാർത്ഥികളും പ്രൊഫസറും ദോഹയിൽ കുടുങ്ങി. ശ്രീലങ്കയിലെ രണ്ടാഴ്ചത്തെ ബയോളജി ഫീൽഡ് സ്റ്റഡി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ഖത്തറിൽ കുടുങ്ങിയത്. ഫെബ്രുവരി 28-ന് ദോഹയിൽ നിന്ന് ടൊറൻ്റോയിലേക്ക് പുറപ്പെട്ട വിമാനം, ഇറാൻ വ്യോമപാതയ്ക്ക് സമീപമെത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
ശ്രീലങ്കയിലെ ജൈവവൈവിധ്യത്തെക്കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചും പഠിക്കാനെത്തിയതായിരുന്നു പ്രൊഫസർ സ്റ്റീഫൻ ലോഗ്‌ഹീഡും സംഘവും. ശനിയാഴ്ച വിമാനം ദോഹയിൽ തിരിച്ചിറങ്ങിയപ്പോൾ വിമാനത്താവളത്തിൽ വലിയ തിരക്കും ആശയക്കുഴപ്പവുമാണ് അനുഭവപ്പെട്ടതെന്ന് പ്രൊഫസർ ലോഗ്‌ഹീഡ് പറഞ്ഞു. ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾ ആരംഭിച്ചതോടെ മേഖലയിലെ പല രാജ്യങ്ങളും വ്യോമപാതകൾ നിരോധിച്ചതാണ് യാത്രാതടസ്സത്തിന് കാരണമായത്. നിലവിൽ ദോഹയിലെ ഹോട്ടലിൽ സുരക്ഷിതരായി കഴിയുകയാണ് ഈ സംഘം.







