ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിച്ച കാനഡയുടെ നടപടിക്ക് മറുപടിയായി, റോയൽ കനേഡിയൻ നേവിയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ പ്രഖ്യാപിച്ചു. അതേസമയം, ഇറാൻ സ്വന്തം പൗരന്മാരുടെ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും നിരന്തരം ലംഘിക്കുന്ന രാജ്യമാണെന്ന നിലപാട് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. ടെഹ്റാന്റെ പ്രവർത്തനങ്ങൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും ഒട്ടാവ ആരോപിച്ചു.
ഐആർജിസിയെ 2024-ലാണ് കാനഡ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇറാൻ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അമേരിക്ക 2019-ൽ ഐആർജിസിയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ഇറാൻ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും, വാഷിംഗ്ടണിന്റെ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾക്കെതിരെ സമാന നടപടി സ്വീകരിക്കാൻ ഈ നിയമം അധികാരം നൽകുന്നതായും ഇറാൻ വ്യക്തമാക്കി.
ഈ നിയമത്തിന്റെ പരിധിയിൽ റോയൽ കനേഡിയൻ നേവി ഉൾപ്പെടുന്നുവെന്നും, അതിനാലാണ് അതിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസ്താവന ആഗോള രാഷ്ട്രീയ തലത്തിൽ പുതിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്.







