കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 1.8 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇന്ധനവിലയിലുണ്ടാകുന്ന വർധനയും ഇറാനിലെ യുദ്ധസാഹചര്യവും വരും മാസങ്ങളിൽ നിരക്ക് വീണ്ടും ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി അവസാന വാരം ആരംഭിച്ച യുദ്ധം മൂലമുള്ള എണ്ണവില വർധന ഈ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ 40 മുതൽ 50 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ട്. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പത്തെ നേരിട്ട് ബാധിക്കുമെന്നും മാർച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്കിൽ ഈ ആഘാതം വ്യക്തമാകുമെന്നും വാൻകൂവർ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ പോൾ ബൗഡ്രി അഭിപ്രായപ്പെട്ടു. ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് പുറമെ ഇന്ധനവില കൂടി വർധിക്കുന്നത് ചെറുകിട വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് അറിയിച്ചു.







