ടെഹ്റാൻ: നാണയപ്പെരുപ്പവും ഇറാനിയൻ നാണയമായ റിയാലിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്നും ഇറാനിൽ വലിയ പ്രതിഷേധം. ടെഹ്റാൻ ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിലാണ് പ്രതിഷധം. പിന്നാലെ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിൻ രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. കരാജ് ഹമേദാൻ ഇസ്ഫാൻ, ഷിറാസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിഷേധക്കാരിൽ ചില പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എക്സിൽ കുറിച്ചു. ഇറാനിൽ അധികാരം കൈവശം വച്ചിരിക്കുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ പരാമർശിക്കുന്ന തരത്തിൽ, ‘‘സ്വേച്ഛാധിപതിക്ക് മരണം’’, തുടങ്ങിയ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികളും പ്രതിഷേധങ്ങളിൽ പങ്കുചേർന്നു.
പാശ്ചാത്യ ഉപരോധവും രാജ്യത്തെ സാമ്പത്തികഭദ്രത കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ പിഴവാണ് പണപ്പെരുപ്പം വലിയ തോതിൽ ഉയർത്തിയത്. നാണയപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെയും ദൈനംദിന ആവശ്യങ്ങളുടെയും വില വർധിപ്പിക്കുകയും കുടുംബ ബജറ്റിനെ ബാധിക്കുകയും ചെയ്തിരുന്നു.







