ന്യൂഡൽഹി: പ്രോജക്ട് കുഷയ്ക്ക് കീഴിൽ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം സേനയുടെ ഭാഗമായേക്കും. ഇതിന്റെ നിർമാണത്തിൽ ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) പങ്കാളികളായെന്നും 12-18 മാസത്തിനുള്ളിൽ തദ്ദേശീയ എസ്–400ന്റെ പ്രോട്ടോടൈപ്പ് പ്രതീക്ഷിക്കുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യുആർഎസ്എഎം സംവിധാനത്തിന് 30,000 കോടി രൂപയുടെ ഓർഡർ ലഭിക്കുമെന്നാണ് ബിഇഎൽ പ്രതീക്ഷിക്കുന്നത്.
നേരത്തെ ആകാശ്ടീർ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രോജക്ട് കുഷയ്ക്ക് കീഴിൽ എസ്–400 തദ്ദേശീയ ദീർഘദൂര ഉപരിതല-വായു മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 36 മാസത്തിനുള്ളിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നേതൃത്വത്തിലാണ് പ്രോജക്ട് കുഷ പ്രവർത്തിക്കുന്നത്. ഡ്രോണുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വിവിധ വ്യോമ ഭീഷണികളെ നേരിടാൻ കഴിയുന്ന പ്രതിരോധ സംവിധാനം നിർമിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശനത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങുന്ന എസ്–400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യമെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ ഫലപ്രദമായി തകർത്തത് എസ്– 400 പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനത്തിലെ ബാക്കിയുള്ളവ കൂടി വേഗത്തിൽ രാജ്യത്തിന് കൈമാറണമെന്ന് റഷ്യയോട് ആവശ്യപ്പെടുക. രണ്ട് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇനി ഇന്ത്യയ്ക്ക് കൈമാറാൻ ബാക്കിയുള്ളത്. 35,000 കോടി രൂപയ്ക്കാണ് 2018ൽ മൂന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയത്.