യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും യുഎസ് എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായാണ് വിവരം.







